അതിരുകൾ തേടി….

മകൾ ഫോണിൽ അവളുടെ കൂട്ടുകാരിയോട് സംസാരിക്കുന്നത് ഞാൻ മുറിക്ക് വെളിയിൽ നിന്ന് കേൾക്കുകയായിരുന്നു. "എനിക്ക് ഇപ്പോൾ വരാൻ കഴിയില്ല, ഞാൻ എന്റെ പെയിന്റിംഗ് പൂർത്തിയാക്കുകയാണ്. നാളെ കാണാം," യാതൊരുവിധ കുറ്റബോധവുമില്ലാതെ, വളരെ ശാന്തമായി അവൾ പറഞ്ഞു നിർത്തി.
​ആ കേട്ട വാക്കുകൾ എന്റെ ഉള്ളിൽ ഒരു ചെറിയ തരംഗം ഉണ്ടാക്കി. അവളുടെ പ്രായത്തിൽ, എന്തിന് എന്റെ മുപ്പതുകളിൽ പോലും, ആരോടെങ്കിലും ഇത്രയും വ്യക്തമായി ഒരു 'പറ്റില്ല' എന്ന് പറയുകയും അതേസമയം ബന്ധങ്ങളിൽ യാതൊരു അകൽച്ചയും ഉണ്ടാക്കാതിരിക്കുകയും ചെയ്യാൻ എനിക്ക് കഴിയുമായിരുന്നോ? എന്റെ മനസ്സിലേക്ക് പഴയൊരു കാലം ഓർമ്മവന്നു.
​ചെറുപ്പം മുതലേ വീട്ടിൽ എന്തിലും തികഞ്ഞൊരു 'നല്ല കുട്ടി' ആയിരുന്നു എന്റെ ചേച്ചി. ഞാനാകട്ടെ, നേരെ തിരിച്ച്—അല്പം കുറുമ്പും വികൃതിയുമൊക്കെ നിറഞ്ഞ ഒരു കൂട്ടത്തിലും. ചേച്ചി എപ്പോഴും എല്ലാവരുടെയും പ്രിയപ്പെട്ടവളായി തിളങ്ങി നിന്നപ്പോൾ, ആ ചേച്ചിയെപ്പോലെ എന്റെ പ്രിയപ്പെട്ട അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാനും അമ്മയുടെ വലിയ സന്തോഷമാകാനും ഞാനും ഒരു 'നല്ല കുട്ടി' ആകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു. തികച്ചും കുറുമ്പുകാരിയായ എനിക്ക് കുഞ്ഞുനാൾ മുതൽക്കേ ഒരു 'നല്ല കുട്ടി'യാകുക എന്നത് അനിവാര്യമായിരുന്നു. എന്റെ യഥാർത്ഥ പ്രകൃതം അതല്ലാതിരുന്നിട്ടും, എന്റെ അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആ നല്ല കുട്ടിയുടെ വേഷം അണിഞ്ഞു തുടങ്ങി.
​അമ്മയുടെ അംഗീകാരത്തിനും സ്നേഹത്തിനും വേണ്ടി എന്റെ യഥാർത്ഥ പ്രായത്തിൽ കവിഞ്ഞൊരു പക്വത എപ്പോഴും കാണിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. 'എന്തൊരു പക്വതയുള്ള കുട്ടിയാണ്' എന്ന് എല്ലാവരും എന്നെ അഭിനന്ദിക്കുമ്പോൾ ഞാനത് ഒത്തിരി ആസ്വദിക്കുകയും ചെയ്തിരുന്നു. പക്ഷേ, ആ അഭിനന്ദനങ്ങളിലേക്ക് വീണുപോയപ്പോൾ എന്റെ ഉള്ളിലെ കൊച്ചു കുറുമ്പുകളെയും ആഗ്രഹങ്ങളെയും എനിക്ക് ഉള്ളിൽത്തന്നെ പൂർണ്ണമായി ഒതുക്കി നിർത്തേണ്ടി വന്നു.
​പഠനത്തിലും പെരുമാറ്റത്തിലും ഞാൻ എപ്പോഴും ഒന്നാമതായിരിക്കാൻ ശ്രമിച്ചതും എന്റെ അമ്മയെ അത്രയധികം സന്തോഷിപ്പിക്കാൻ വേണ്ടിയായിരുന്നു. അമ്മയുടെ മുഖത്ത് എപ്പോഴും അഭിമാനത്തോടെയുള്ള ഒരു തിളക്കം കാണാൻ എനിക്കൊരു വലിയ വിജയമാകണമായിരുന്നു. പക്ഷേ, മറ്റുള്ളവരെ സദാ സന്തോഷിപ്പിക്കാനുള്ള ആ ശ്രമം പിന്നീട് എന്റെ ജീവിതത്തിന്റെ ശീലമായി മാറി.
​വളർന്നപ്പോൾ ഞാൻ ഒരു പീപ്പിൾ പ്ലീസർ ആയി മാറിക്കഴിഞ്ഞിരുന്നു. ആരെങ്കിലും എന്നെ തെറ്റിദ്ധരിക്കുമോ എന്ന ഭയത്താൽ ഞാൻ എല്ലാ കാര്യങ്ങളും അനാവശ്യമായി വിശദീകരിക്കുന്ന ഒരാളായി. എവിടെയെങ്കിലും ഒരു ചെറിയ അസ്വാരസ്യം ഉണ്ടായാൽ, അതിന് കാരണം ഞാനാണോ എന്ന് ചിന്തിച്ചു കൂട്ടുന്ന ഒരാളായി. എന്റെ മനസ്സ് എപ്പോഴും മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകി. 'നോ' എന്ന് പറയേണ്ടി വരുന്ന ഓരോ സാഹചര്യവും എന്നെ ഭയപ്പെടുത്തി. അവരെന്നെ ഒറ്റപ്പെടുത്തുമോ എന്ന ചിന്തകൾ എന്നെ ശ്വാസം മുട്ടിച്ചു.
​നന്മ ചെയ്യലും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കലും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ ഒരുപാട് സമയമെടുത്തു. യഥാർത്ഥ കാരുണ്യവും സ്നേഹവും നമ്മുടെ മനസ്സിന് നിറവും സമാധാനവുമാണ് തരേണ്ടത്. എന്നാൽ, കേവലം മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെക്കുമ്പോൾ നമ്മൾ ഉള്ളിൽ നിന്നും ശൂന്യരാവുകയും ഒടുവിൽ വല്ലാതെ തളർന്നുപോവുകയും ചെയ്യും.
​"അമ്മ എന്താണ് ഇത്ര ആലോചിക്കുന്നത്?"
​മകൾ എന്റെ അരികിലേക്ക് വന്നിരുന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു: "മോളേ, കൂട്ടുകാരിയോട് ഇപ്പോൾ വരാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ നിനക്ക് വിഷമം തോന്നിയില്ലേ? അവൾക്ക് സങ്കടമാകുമെന്ന് കരുതിയില്ലേ?"
​അവൾ എന്റെ കൈകൾ പിടിച്ചുകൊണ്ട് ചിരിച്ചു: "എന്തിന് അമ്മേ? ഞാൻ അവളോട് ദേഷ്യപ്പെട്ടതല്ലല്ലോ. എന്റെ കാര്യങ്ങൾ പൂർത്തിയാക്കി ബഹുമാനത്തോടെ തന്നെയാണല്ലോ ഞാൻ പറഞ്ഞത്. നമ്മളെ ശരിക്കും സ്നേഹിക്കുന്നവർ നമ്മുടെ ആവശ്യങ്ങളെയും ബഹുമാനിക്കില്ലേ?"
​ഒരു വലിയ സത്യം വളരെ ലളിതമായി അവൾ പറഞ്ഞു നിർത്തി. അവളുടെ ആ വാക്കുകൾ എന്റെ ഉള്ളിൽ ഒതുങ്ങിയിരുന്ന, എപ്പോഴും മറ്റുള്ളവരുടെ കൈയടിക്ക് വേണ്ടി കൊതിച്ചിരുന്ന ആ പഴയ കുഞ്ഞു പെൺകുട്ടിയെ കെട്ടിപ്പിടിച്ചു തലോടുന്നത് പോലെ എനിക്ക് തോന്നി.
​സത്യത്തിൽ എന്റെ മകളിൽ ഇന്ന് ഞാൻ കാണുന്ന ഈ വ്യക്തതയ്ക്ക് പിന്നിൽ ഞാൻ ബോധപൂർവ്വം എടുത്ത ചില വലിയ തീരുമാനങ്ങളുണ്ട്. കുഞ്ഞുനാളിൽ ഞാനറിയാതെ എന്നെ വിഴുങ്ങിയ അത്തരം ഇമോഷണൽ ഡ്രാമകളിലോ, മനസ്സിന്റെ ഇരുണ്ട ലൂപ്പുകളിലോ എന്റെ മകൾ ഒരിക്കലും വീണുപോകരുത് എന്ന് അവൾ കുഞ്ഞായിരുന്നപ്പോൾ മുതൽക്കേ എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവളെ ഒരു ഇമോഷണലി ഇന്റലിജന്റ് കുട്ടിയായി വളർത്താൻ ഞാൻ എപ്പോഴും പ്രത്യേകം ശ്രദ്ധിച്ചു.
​ജീവിതത്തിൽ മെന്റൽ ഹെൽത്തിന് ഞാൻ അത്രയേറെ ഇംപോർട്ടൻസ് നൽകുന്നുണ്ട്. എന്റെ കുഞ്ഞ് ഇന്ന് ശരിയായ രീതിയിലാണ് വളരുന്നതെന്നും, എന്നെപ്പോലെ കഠിനമായൊരു അൺലൈൻ ആൻഡ് റീലേൺ ഫേസിലൂടെ കടന്നുപോകേണ്ടി വരുന്ന ഒരു ഭാവി അവൾക്ക് ഉണ്ടാകില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ എന്റെ ഉള്ളം വലിയൊരു ആശ്വാസം കൊള്ളുകയാണ്. ആ ചിന്ത തരുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്.
​പതിനഞ്ചാം വയസ്സിൽ എന്റെ മകൾ തിരിച്ചറിഞ്ഞ അവളുടെ ആത്മാഭിമാനത്തിന്റെ അതിരുകൾ കണ്ടെത്താൻ എനിക്ക് എന്റെ മുപ്പതുകൾ വരെ കാത്തിരിക്കേണ്ടി വന്നു. എങ്കിലും, വൈകിയാണെങ്കിലും ആ അതിരുകൾ വരയ്ക്കാൻ, മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ 'നോ' പറയാൻ ഞാനും പഠിക്കുകയാണ്.
​ഓരോ കുട്ടിയും വളരേണ്ടത് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല, മറിച്ച് സ്വന്തം വ്യക്തിത്വത്തിന്റെ പൂർണ്ണതയിലാണ്. അവരുടെ ഉള്ളിലെ വെളിച്ചം അവർക്കായി തന്നെ തിളങ്ങട്ടെ.

Nidhiya's Amma.-

Comments

Popular posts from this blog

Beyond Words: The Beautiful, Dangerous Secret of How We Feel

The Biological Shadow: Why Your Toddler Won't Let You Go!

The Tickle Paradox: Why a Baby's Giggles Aren't Always Joy!